2018 ഡിസംബർ 26, ബുധനാഴ്‌ച


നിന്റെ സ്നേഹത്തിന്റെ
അക്ഷയപാത്രത്തിൽ നിന്നും
നീ പകരും ഇഷ്ടം നഷ്ടമാവാത്തത്ര
എന്റെ തൂലികയിൽ നിന്നും
നിനക്കായ് പ്രണയാക്ഷരങ്ങൾ
പിറന്നുകൊണ്ടേയിരിക്കും ...

നിഷ്കളങ്കമാം പുഞ്ചിരിയിലൂടെയാവാം
ആദ്യ പ്രണയം മൊട്ടിടുന്നത്!!!
പൂവായ് വിരിയുന്ന കൗമാരവും
കായായി മുളക്കുന്ന യൗവ്വനവും താണ്ടി
പൊഴിഞ്ഞു വീഴാൻ തുടങ്ങും വാർദ്ധക്യത്തിലും
പ്രണയം തുടിക്കട്ടെ ജീവിതമാകെ !!!

ആത്മാവിൻ ആഴങ്ങളിൽ സൂക്ഷിച്ച
നിറമുള്ള പീലിയാണ്  നീ
നിനച്ചിടാതെ നീ ഞെരിച്ചമർത്തിയ
കരിവളപ്പൊട്ടുകൾ ചേർത്തുവെച്ചു
ഞാനെന്റെ അകതാരിൽ തീർത്തു വെച്ചു
ഒരു സ്വപ്നക്കൊട്ടാരം !!!


നിനക്ക് നൽകാനായ്
ഞാൻ കാത്തുവെച്ച
മഞ്ചാടിമണികളെ
ഇടയ്ക്കു തുറന്നൊന്ന്
ഞാനെണ്ണി നോക്കാറുണ്ട് ...
ആരും കവർന്നെടുത്തില്ലെന്ന്
ഉറപ്പു വരുത്താനായി !!!

2018 ഡിസംബർ 18, ചൊവ്വാഴ്ച


സ്വർണക്കൂട്ടിലടച്ച പക്ഷിയുടെ
മോഹങ്ങൾ തൂവൽ ചിക്കി
പറന്നുയരുകയാണ് ...
അങ്ങ് ദൂരെ മേഘങ്ങൾക്കിടയിലൂടെ
മുങ്ങാങ്കുഴിയിട്ട് മുന്നേറണം
ചിറക് തളരുമ്പോൾ
ബലിഷ്ഠമാം ചില്ല കണ്ടെത്തി
കൂടൊന്നു കൂട്ടണം ..
മഴയും കാറ്റും ആസ്വദിച്ചു
ഇണക്കിളിയെ കാത്തിരിക്കണം...

കൂട്ടുകാരി
===============================
ഹരിതവർണമാം പ്രകൃതിയെൻ
കൂട്ടുകാരി ...
കളകളെസ്വനമേറും പുലരിയെൻ
കൂട്ടുകാരി ...
എരിവെയിലിൽവിങ്ങും ഉച്ചയെൻ
കൂട്ടുകാരി ...
കവിൾ ചുവന്നു തുടുത്ത സന്ധ്യയെൻ
കൂട്ടുകാരി ...
പൂനിലാ പൊഴിക്കും രാവെന്റെ
കൂട്ടുകാരി ...

ഹൃദയജാലകപ്പടിക്കപ്പുറത്ത്‌ നിൻ
കാൽസ്വനം കാതോർത്തിരിക്കവേ
അകതാരിൽ കുറുകിയ
പ്രണയത്തിൻ പ്രാവിന്റെ
ചിറകടി കാതിൽവന്നലച്ചു ...
അന്നെന്റെ നെറ്റിയിലെ
ചന്ദനപ്പൊട്ടിൻതരി
നിൻമടിത്തട്ടിൽ വീണനാൾ
അധരം അധരത്തിൽ മീട്ടിയ
ഈണത്തിന് ശ്രുതിയിട്ട്‌
ഞാനൊരു തൂവലായ്
പറന്നുയർന്നു ..

മൊഴികൾ വിതുമ്പിയതും
മിഴികൾ തുളുമ്പിയതും
കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചകന്ന
നിന്റെ കാൽപ്പാടുകൾ
പിന്തുടരാനാവാതെ
ഇനി ഞാൻ മടങ്ങട്ടെ...

പ്രണയം വറ്റിവരണ്ട
ഹൃദയത്തിൻ മരുഭൂമിയിൽ
മരുപ്പച്ചയാണിന്ന് നീതന്ന
നുറുങ്ങു നിമിഷങ്ങൾ ...

മുട്ടിവിളിച്ചിട്ടും
ഹൃദയത്തിൻ വാതിൽ
കൊട്ടിയടച്ചെന്ന് നീ ...
മുട്ടിയശേഷം
പയ്യെ നീ തള്ളിത്തുറക്കുമെന്ന്
കരുതി ചാരി കാത്തിരുന്നു ഞാൻ  ...

കാൽവിരലാൽ കളംവരച്ചുഞാൻ
കടവത്ത്‌  കാത്തിരുന്നത്
കടത്തുവള്ളത്തിലേറി
നീ വരുമെന്നെനിക്ക് 
ഉറപ്പുള്ളതിനാലായിരുന്നു...

നഗ്ന മേനിയുടെ വശ്യതയോ
നിഷ്കളങ്കമാം പുഞ്ചിരിയോ
നയനസുന്ദരവും
ഹൃദയ ലാവണ്യവും ????

നീറുന്ന ഒർമ്മകളാവുന്നു
നീതന്ന മധുരിക്കും
നിമിഷങ്ങളത്രയും ..

"ഹൃദയത്തിന്റെ താളിൽ
മാനം കാണിക്കാതെ
ഞാനൊളിച്ചുവെച്ച
പീലിത്തുണ്ടായിരുന്നു
നിന്നോടുള്ള പ്രണയം !!!"

എന്നെ അറിയാൻ നീ ശ്രമിക്കാത്തതിനാലാവും
നിന്റെ കനവുകളിൽ ഞാനില്ലാതിരിക്കുന്നത് ...
എന്നിലേക്കുള്ള ദൂരം നീ അളക്കാഞ്ഞതിനാലാവാം
നിന്നരികെ ഞാനെത്തിയ കാര്യം നീ അറിയാതെപോയത് ...

നോക്കെത്താ ദൂരെ
നീ മറയുന്നതും നോക്കി
ഈറനണിഞ്ഞ കണ്ണോടെ
ഇടറുന്ന കണ്ഠത്തോടെ
നിന്ന മാത്രയിൽ
ഒരുവേള എന്നാത്മാവ്
പറന്നുയർന്നെങ്കിലെന്ന്
കൊതിച്ചുപോയി ഞാൻ

കുളിർമഞ്ഞിൻ പുതപ്പണിഞ്ഞ പുലരിയിൽ
ജാലക വിടവിലൂടെ പതുങ്ങിവന്ന
കുളിർകാറ്റെൻ ഉടയാടയെ ഇളക്കി
ചൊടിയിൽ മുത്തിയൊന്നിക്കിളിപ്പെടുത്തി ...
അർദ്ധമയക്കത്തിൻ ആലസ്യത്തിൽ
നിൻ ആലിംഗനത്തിലമരാൻ 
അറിയാതെ മനം കൊതിച്ചുപോയ്‌ !!!

ഹൃദയത്തിന്റെ അടിത്തട്ടിലെ
ഉമിതീയ്യിലിട്ട് ഊതിക്കാച്ചി
എടുത്തതിനാലാവാം
എന്റെ പ്രണയത്തിനെന്നും
പത്തരമാറ്റ് തിളക്കം !!!

നിന്റെ സ്നേഹത്തിന്റെ
അക്ഷയപാത്രത്തിൽ നിന്നും
നീ പകരും ഇഷ്ടം നഷ്ടമാവാത്തത്ര
എന്റെ തൂലികയിൽ നിന്നും
നിനക്കായ് പ്രണയാക്ഷരങ്ങൾ
പിറന്നുകൊണ്ടേയിരിക്കും ...

രാവിന്റെ യാമം തീരാൻ
ഞാൻ കാത്തിരുന്നത്
നോവിന്റെ എരിതീയ്യിലേക്ക്
വീഴാനായിരുന്നോ ???
അകലങ്ങൾ തീർത്ത
അടുപ്പത്തിൻ മതിൽകെട്ടാൻ
ഇനിയെന്ന് നീയെന്നരികിലെത്തും ???

എഴുതിയ വരിയിലത്രയും
നിന്നെ ഞാൻ മൂടിവെച്ചത്
മറ്റാരും നിന്നെ
കണ്ടുമോഹിക്കരുതെന്ന
സ്വാർത്ഥതയിലാ !!!

അകലെ വാനിൽ പടർന്ന 
കാർമേഘം പോലെ 
നിൻ ഓർമ്മകളെന്നിൽ 
പെയ്യാതെ നിന്നിട്ടും 
നീ തന്ന ഇത്തിരി
പുളകിതമാം നിമിഷത്തിൻ 
അഞ്ജനചെപ്പുതുറന്നു 
ഞാൻ വാലിട്ടൊന്നു 
കണ്ണെഴുതട്ടെ ....

ഞാൻ രാവുപോലെ അടുക്കും തോറും
സന്ധ്യേ നിൻ കവിൾ ചുവന്നു തുടുക്കുന്നല്ലോ ...
എന്നിൽ അലിയാൻ  എന്നോട് ചേരാൻ
നിൻ മനം കൊതിക്കുന്നതല്ലേ ഈ സൗന്ദര്യ രഹസ്യം ...

2018 ഡിസംബർ 10, തിങ്കളാഴ്‌ച


പൊട്ടിയ കാൽമുട്ടിന്റെ 
ഓർമകളെ ഉണക്കാൻ 
മനസ്സ് കമ്മ്യൂണിസ്റ്റ്പ്പ തേടാറില്ല ..
മൂട് കീറിയ ട്രൗസറിൽ തെളിഞ്ഞ 
നിഷ്കളങ്കമാം നഗ്നതക്ക് 
നാണമെന്തെന്നറിയില്ലായിരുന്നു...
എനിക്കെന്റെ ബാല്യം സമ്പന്നം 
പക്ഷേ, ഇന്നത്തെ തലമുറയ്‌ക്കോ ??? 

---സുധി ഇരുവള്ളൂർ---

നിന്റെ മൗനത്തിന്റെ
ആഴങ്ങളിൽ നിന്നും
ഞാൻ തേടിപ്പിടിച്ച
അക്ഷരക്കൂട്ടങ്ങളെ
ആരും കാണാതെ
ഞാനൊരു
ചിപ്പിക്കുള്ളിൽ അടച്ചുവെച്ചു
ഞാനെന്റെ ഹൃദയത്തിൽ
ഒളിച്ചു വെച്ചിട്ടുണ്ട് ...
ഒരുനാൾ നീ ചാരയണയുമ്പോൾ
പകുത്തുതരാനായി ...
---സുധി ഇരുവള്ളൂർ --