2017 ഓഗസ്റ്റ് 30, ബുധനാഴ്‌ച


നിന്റെ മിഴിയുടെ ആഴങ്ങളിൽ
മുങ്ങാൻകുഴിയിട്ട് അടിത്തട്ടിലൂറും
പ്രണയത്തിൻ മുത്തും പവിഴവും
പെറുക്കിയെടുത്ത്‌ ഒരു മാളിക തീർക്കണം ...
പ്രണയിക്കാനും പ്രണയിക്കപ്പെടാനും
മാത്രമായ് ....

2017 ഓഗസ്റ്റ് 28, തിങ്കളാഴ്‌ച


വരികൾക്കിടയിലൂടെ വായിച്ചു ഞാൻ
നിന്റെ മൗനാനുരാഗത്തെ അറിയും തോറും
മറവിയുടെ മഷിത്തണ്ടുമായ് വന്നു നീ
മായ്ക്കാൻ ശ്രമിക്കുന്നതെന്തേ ???
ഇന്ന് നാം ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ ..
അരികെയെങ്കിലും ഒരിക്കലും തമ്മിൽ കാണാത്തവർ ...
വയ്യ മൗനമേ ...
നിന്നെ ജയിക്കാനുള്ള ബ്രഹ്മാസ്ത്രം
ഇനിയെന്റെ ആവനാഴിയിൽ ബാക്കിയില്ല ...

2017 ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ഒരു പൂ വിളിയുടെ ഓർമ്മകൾ 
മനസ്സിൽ നല്ല നാളുകളുടെ 
നഷ്ട ബോധം ഉണർത്തുന്നു....
അന്ന് തുമ്പ പൂ നുള്ളിയപ്പോൾ 
കൈയിൽ കട്ടുറുമ്പ് കടിച്ച നോവ്‌ 
ഇന്ന് മധുരമുള്ള ഓർമയായ്‌ ....

പൂവിളികൾ നിലച്ചെങ്കിലും 
ഓർമ്മകൾ ഉണർന്നു ..
അത്തപൂക്കളം ഇന്നൊരുങ്ങി 
ഇനി അത്തം പത്തോണം ....
തോൽക്കും തോറും വാശിയായിരുന്നു
ഒരു ജയമെങ്കിലും ആഘോഷിക്കാൻ..
ജയിച്ചു തുടങ്ങിയപ്പോൾ ആവേശമായി
ഇനിയും ആളുകളെ തോൽപ്പിക്കാൻ ..
എന്നാൽ ഒരു തോൽവിയുടെ വേദന മറക്കാൻ
ആയിരം ജയങ്ങൾക്ക് കഴിയില്ലെന്ന്
ആദ്യമായി മനസ്സിലാക്കിത്തന്നത്
നീ സമ്മാനിച്ച തോൽവിയെന്നതിൽ
എനിക്കൊട്ടും സംശയമില്ലാ ..

2017 ഓഗസ്റ്റ് 17, വ്യാഴാഴ്‌ച


എന്റെ വാക്കോ നോക്കോ
നിന്നെ വേദനിപ്പിച്ചെങ്കിൽ
മനസ്സുകൊണ്ടല്ലെന്നോർത്തു പൊറുക്കുക..
നിന്റെ പ്രണയത്തിനായി
ഒരു വേഴാമ്പലായി തപസ്സിരുന്നിട്ടും
ഒരു ചെറു മഴയായി എന്നിൽ
പെയ്തിറങ്ങാൻ നീ അറക്കുന്നു ...
ഇനിയും ഞാൻ കാത്തിരിക്കും ...
ഒരു നാൾ നീയെന്നിൽ വിശ്വസിക്കും വരെ....

2017 ഓഗസ്റ്റ് 9, ബുധനാഴ്‌ച



ആകുല വ്യാകുലതയുടെയും കഷ്ട നഷ്ടങ്ങളുടെയും
തുടർകഥയാവുന്ന ഉദയാസ്തമയങ്ങളിൽ
ഇനി എന്ത് വേണമെന്ന് പകച്ചുനിന്ന
എരിവെയിലിന്റെ ചൂടിലും, ഇടിവെട്ടും മഴയിലും
എന്നെ ഞാനാക്കിയ മാതൃത്വമേ ...നിന്റെ തണലിൽ-
കഴിയും നിമിഷങ്ങളല്ലോ എന്നും സുരക്ഷിതം ..
പുനർജന്മത്തിൽ വിശ്വാസമില്ലാഞ്ഞും
കൊതിച്ചുപോകുന്നു ഞാൻ,
വരും ജന്മങ്ങളിലും ആ മാതൃത്വത്തിൻ
അമൃത് നുകരാൻ കഴിഞ്ഞെങ്കിലെന്ന് ...


2017 ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച


എണ്ണിചുട്ട അപ്പമായി
കിട്ടുന്ന വരുമാനം കൊണ്ട്
വിളിക്കാതെ വിരുന്നെത്തുന്ന
പ്രശ്നങ്ങളുടെ വിശപ്പുമാറ്റി
തൃപ്തിപ്പെടുത്തുമ്പോൾ പലപ്പോഴും
ആതിഥേയർ പട്ടിണിയാവുന്നു ...

2017 ഓഗസ്റ്റ് 1, ചൊവ്വാഴ്ച


അന്നെന്റെ സന്ധ്യ ചുവന്നു തുടുത്ത കവിളുമായി
എന്നെ നോക്കി പുഞ്ചിരിക്കുമായിരുന്നു ...
എന്റെ പരിഭവ കാർമേഘങ്ങളെ ഒരു മൃദുസ്മിതത്താൽ
കഴുകി കളഞ്ഞെന്നിൽ പ്രണയം നിറച്ചിരുന്നു ..
ഒരു കൊതുമ്പുവള്ളത്തിലന്നു നമ്മൾ ചേർന്നണഞ്ഞ
സായാഹ്നം ഇന്നും മധുരിക്കും ഓർമ മാത്രം ..
ഇന്നെന്റെ സന്ധ്യ എന്നെ കാണാതെ എന്നെ തിരയാതെ
ഇരുട്ടിന്റെ കരങ്ങളിൽ ആനന്ദം കണ്ടെത്തുന്നു ...
എന്റെ അസ്തമയം കാണാൻ നീ കൊതിക്കുന്നുണ്ടാവും ..
ഇനി ഞാൻ അസ്തമിക്കാം ...പുതിയൊരു ഉദയം കൊണ്ട്
എന്റെ സന്ധ്യയെ ഇനിയും പുണരാൻ കഴിയുമെങ്കിൽ ...