2018 ഏപ്രിൽ 28, ശനിയാഴ്‌ച


കെട്ടിയാടിയ വേഷങ്ങളത്രയും അഴിച്ചുവെച്ചിട്ടും
നീയെന്ന പുണ്യത്തിന്റെ ഓർമ്മകൾ ഇനിയും ബാക്കി
നിന്റെ കാൽപ്പാടകന്ന മണൽത്തരികളെ പിൻതുടരുന്ന
മനസ്സിന്റെ വികൃതിയെ കടിഞ്ഞാണിടാൻ പറ്റുന്നില്ല ...
അന്ന് നീ തന്ന ചുംബനങ്ങൾ ഇന്ന് ചുണ്ടിനെ പൊള്ളിക്കുന്നു,
അന്നത്തെ നിന്റെ ആലിംഗനം ഇന്നെന്റെ എല്ലുനുറുക്കുന്നു ...
ഓർമകളേ ഓടിയകലൂ ... ഇനിയെങ്കിലും ഞാൻ
എനിക്കായൊന്നു കണ്ണടച്ചോട്ടെ ....


2018 ഏപ്രിൽ 25, ബുധനാഴ്‌ച


പേരും പെരുമയും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഒരു പാചക തറവാട്. സന്തോഷവും നൊമ്പരങ്ങളുമെല്ലാം ആ തറവാട്ടിലെ അംഗങ്ങൾ പരസ്പരം പങ്കുവെച്ചു പോരുന്നു. തറവാട്ടിലെ അംഗങ്ങളാവട്ടെ എല്ലാവരും നല്ല പാചകക്കാരും. പാചകം ഒരു കലയാണല്ലോ. അപ്പൊ എല്ലാവരും കലാകാരന്മാർ തന്നെ.ഓരോരുത്തരും പാകം ചെയ്യുന്ന വിഭവങ്ങൾ എല്ലാവരും കഴിച്ചഭിപ്രായങ്ങൾ പറയുക തറവാട്ടിൽ പതിവായിരുന്നു.
   തറവാട്ടിലെ പാചക കലാകാരന്മാരിൽ പ്രധാനിയെ കുറച്ചു നാളായിട്ടു തറവാട്ടിലേക്ക് കാണ്മാനില്ല. ഇദ്ദേഹം പാചകം ചെയ്തു വിളമ്പുന്ന ആഹാരങ്ങളായിരുന്നു തറവാട്ടിലെ അംഗങ്ങൾക്ക് കൂടുതൽ പ്രിയം. കാരണവന്മാർ മുതൽ കൊച്ചു കുട്ടികൾ വരെ അദ്ദേഹത്തിന്റെ കൈപുണ്യത്തിൽ സംതൃപ്തരായിരുന്നു. അദ്ദേഹത്തെ എന്നും എല്ലാവരും പ്രശംസ കൊണ്ട് മൂടി കൊണ്ടിരുന്നു. എങ്ങനെ പ്രശംസിക്കാതിരിക്കും, അത്രയ്ക്ക് നല്ല വിഭവങ്ങളായിരുന്നു അദ്ദേഹം വന്നുകഴിഞ്ഞാൽ ഇലത്തുമ്പിൽ വിളമ്പുക. നല്ലപോലെ ആസ്വദിച്ചു നല്ല ഒരു ഏമ്പക്കവും വിടും എല്ലാരും. അദ്ദേഹത്തെയാണ് ഇപ്പോൾ തറവാട്ടിലേക്ക് കാണാതായിരിക്കുന്നത്...
   കുറച്ചു ദിവസം മുൻപ് അതായത് അദ്ദേഹം തറവാട്ടിൽ അവസാനമായി സദ്യ ഒരുക്കിയ ദിവസം... അന്ന് അദ്ദേഹം ഒരുക്കിയ വിഭവങ്ങൾ നല്ല പഴമ വിളിച്ചറിയിക്കുന്ന ഒരു ഉഗ്രൻ സദ്യ തന്നെയായിരുന്നു. തറവാട്ടിലെ കാരണവർ മുതൽ പിന്മുറക്കാർ വരെ എല്ലാവരും സദ്യ വേണ്ടുവോളം നല്ലോണം ആസ്വദിച്ചു തന്നെ കഴിച്ചു. നല്ല മസാലക്കൂട്ട് ഒക്കെ ചേർത്ത നല്ല ഉഗ്രൻ വിഭവങ്ങൾ. കഴിച്ചു കഴിഞ്ഞവർ എല്ലാം പാചക്കാരനായ അംഗത്തെ പ്രശംസ കൊണ്ട് മൂടി. എന്നാൽ ഇളമുറയിൽ പെട്ട തറവാട്ടിലെ തലതിരിഞ്ഞ ഉണ്ണിക്ക് ഏതോ ഒരു വിഭവത്തിൽ എരിവ് ശ്ശി കൂടിപോയ പോലെ തോന്നി.
ഒന്നും മനസ്സിലിട്ട് കൊണ്ട് നടക്കാത്ത വികൃതിയായ ഉണ്ണി സദ്യ ഉണ്ട ശേഷം തന്റെ അഭിപ്രായം തുറന്നങ്ങു പറഞ്ഞു. "മുളക് ഇച്ചിരൂടി കൂടി പോയിരുന്നെങ്കിൽ എരിഞ്ഞു പുകഞ്ഞു പോയേനേ" ....
ഉണ്ണിയുടെ തുറന്നു പറച്ചിൽ സദ്യ തയ്യാറാക്കിയ പാചകക്കാരന് തീരെ പിടിച്ചില്ല. മാത്രമല്ല ഈ ഇളമുറക്കാരൻ ഉണ്ണിക്ക് മാത്രമേ എരിവ് കൂടിയതായി അഭിപ്രായമുള്ളൂ താനും. തറവാട്ട് കാരണവർ പോലും പ്രശംസിച്ച വിഭവത്തെ വിലയിരുത്താൻ ഇളമുറയിലെ ഉണ്ണി ആര് എന്ന തോന്നലാവാം, പാചകക്കാരൻ തന്റെ സദ്യ മുഴുവൻ കുപ്പയിലേക്ക് മറിച്ചുകളഞ്ഞു നശിപ്പിച്ചു. പാൽപ്പായസമായാലും നായ നൽകിയാൽ പോയില്ലേ എന്നും ചിന്തിച്ചിരിക്കാം....
ഒരു പക്ഷെ ഒരുപാട്  എരിവ് അറിഞ്ഞ പഴയ നാവ് പോലെയാകില്ല ഇളമുറയിലെ ഉണ്ണിയുടെ നാക്ക് ... പക്ഷെ അഭിപ്രായ സ്വാതന്ത്ര്യമുള്ള തറവാട്ടിൽ ഉണ്ണി പറഞ്ഞത് തന്റെ അഭിപ്രായം മാത്രം. പല നാക്കിനും സ്വാദിന്റെ അഭിരുചി വ്യത്യസ്തമാണല്ലോ.
കേവലം ഒരു ഉണ്ണിയുടെ അഭിപ്രായത്തെ ചൊല്ലി ഇനി ആ തറവാട്ടിൽ സദ്യ ഒരുക്കില്ല എന്ന തീരുമാനത്തിലാണോ ആ കലാകാരൻ ??
എന്തായാലും ഉണ്ണി ഇപ്പോൾ വഴിക്കണ്ണുമായി കാത്തിരിപ്പാണ് ആ തറവാട്ടു മുറ്റത്ത്, ആ പാചകകലാകാരൻ ഒന്ന് വന്ന് നല്ലൊരു സദ്യയൊരുക്കുന്നതും കാത്ത്‌...അത് ആസ്വദിച്ചു കഴിച്ചു നല്ലൊരു ഏമ്പക്കം വിടാനായി  ....
വരില്ലേ നീ പാചകകലാകാരാ ....







 

2018 ഏപ്രിൽ 24, ചൊവ്വാഴ്ച


പകല് കറുക്കുന്നു... രാവ് വെളുക്കുന്നു...
കാപട്യത്തിന്റെ കരങ്ങൾ ശക്തിയാർജ്ജിക്കുന്നു.
ശവംതീനി കഴുകന്മാർ വയറുനിറച്ചിട്ടും,
ബലിക്കാക്ക ഉരുളകിട്ടാതെ പട്ടിണിയിലാണ്.
ആറടി മൺകൂനയിൽ മുളക്കാൻ -
കൊതിക്കും എള്ളിൽ തരികൾ ...
യന്ത്രവൽക്കരണത്തിൽ ഭസ്മമായ്
കിട്ടിയ പിണ്ഡം ആരുടേത് ??
ബലിക്കല്ലുകൾ നീരണിഞ്ഞ കാലം മറന്നു
പുതുതലമുറക്കെന്തു വാവുബലി ??
നേർച്ച വെക്കാൻ ചതിയുടെ നാക്കില മാത്രം
പിൻഗാമികൾ ഇന്ന് മുന്നേ നടക്കുന്നു ..

2018 ഏപ്രിൽ 12, വ്യാഴാഴ്‌ച


മുഴുമിപ്പിക്കാൻ പറ്റാതെ പോയ മോഹങ്ങളുടെ
ശവക്കല്ലറകളുണ്ട് മനസ്സിനുള്ളിൽ....
പാതിവഴിയിലുപേക്ഷിക്കപ്പെട്ട സ്വപ്നങ്ങളുടെ
ഭ്രാന്താലയമായ ഹൃദയം ...
വേട്ടയാടുന്ന ഓർമകളുടെ ശരശയ്യയിൽ
എങ്ങോ മാഞ്ഞ പുഞ്ചിരി തരും ആശ്വാസം ...
മറവിയുടെ ചതുപ്പിൽ താഴാൻ മടിക്കുന്ന
ഓർമകളുടെ വികൃതികൾ ...
സ്നേഹത്തിന്റെ പെരുമഴക്കാലവും കഴിഞ്
അവസാനതുള്ളിയും ഇറ്റുവീണിട്ടും ദാഹം തീരാതെ
ഭൂമിയുടെ തൊണ്ട വരണ്ടുണങ്ങുന്നു ..
ഇനിയൊരു വർഷകാലവും വസന്തവും കൊതിക്കാതെ
പതിയെ ഞാൻ മയങ്ങട്ടെ ...ഇമകളടച്ചുകൊണ്ട് ...

2018 ഏപ്രിൽ 6, വെള്ളിയാഴ്‌ച

അന്ധകാരം ....ചുറ്റിനും ഭീതി വിതക്കും അന്ധകാരമാണിന്ന്. കരയണോ അതോ ചിരിക്കണോ ?? അറിയില്ല, എങ്കിലും ഒന്നറിയാം ജീവിച്ചു തീർക്കേണ്ടിയിരിക്കുന്നു ഈ ജന്മം.
ഉദയത്തേക്കാളുപരി അസ്തമയത്തെ ഇഷ്ടപ്പെടുന്ന മുഖങ്ങൾ. അസ്തമയമാണല്ലോ ഇരുട്ടിന്റെ വഴികാട്ടി. ഓരോ രാത്രിയും അവസാനിച്ചില്ലെങ്കിൽ എന്ന് കരുതുന്ന വിൽക്കാൻവെച്ച സ്ത്രീ ശരീരങ്ങൾ. ചോരക്കും നീരിനും പകരം കിട്ടുന്ന തുട്ടുകൾക്ക് കുരുന്നിന്റെ വിശപ്പിന്റെ മണമുണ്ടെന്ന് അവൾക്കറിയാം. ഇത് സ്ത്രീത്വത്തിന്റെ പച്ചയാം മുഖം.
മറ്റൊരിടത്തപ്പോൾ ശീതീകരിച്ച മുറിക്കുള്ളിലെ പതുപതുത്ത മെത്തക്കുമുകളിൽ അത്തറിൻ മണം പൂശി കാമം തീർക്കാൻ ജാരനെ പ്രാപിക്കുന്നതും സ്ത്രീ തന്നെ.
ഇരുട്ടിൽ ഭ്രാന്തിയെ പോലും ശകുന്തളയാക്കുന്ന പുരുഷകേസരികൾ വേറെ. അഴിഞ്ഞു വീഴുന്ന മടിക്കുത്തുകൾ.... പാപത്തിന്റെ ഭ്രൂണം പിറവിയെടുക്കുന്നു. തെരുവിൽ ബാല്യം പെരുകുന്നു. അച്ഛനില്ലാത്തവൻ എന്ന് പേര് കേൾക്കുന്നത് ഒരു പക്ഷെ അവന്റെ അച്ഛനിൽ നിന്നുതന്നെയാവാം. ഉദയം കിഴക്ക് വെള്ളപൂശുമ്പോൾ അയാൾ വെള്ളക്കുപ്പായത്തിൽ ഉജാല മുക്കി  ഇസ്തിരി ഇട്ടിട്ടുണ്ടാവും ....
ചുരുണ്ടു പടർന്ന മുടി കൈവിരലിനാൽ പിടിച്ചു വലിച്ചു എനിക്ക് ഉറക്കെ പറയണമെന്നുണ്ട്. അന്ധകാരമേ നീ പോകാതിരിക്കുമോ ??? പകലിന്റെ വെളിച്ചം എനിക്കിന്ന് അലർജിയാണ്. ഇരുട്ടാവുമ്പോൾ പലരുടെയും മുഖങ്ങൾ കാണണ്ടല്ലോ ....